കരിപ്പൂർ വിമാനത്താവളത്തിൽ 2015 ഏപ്രിൽ 30ന് മുമ്പ് നിലവിലുണ്ടായിരുന്ന ദുബായ് - കരിപ്പൂർ എമിറേറ്റ് എയറിന്റെയും, എയർ ഇന്ത്യയുടെ കാലിക്കറ്റ് ജിദ്ദ സർവീസ് നടത്തിയിരുന്ന ജംബോ 747-400 വിമാനങ്ങളുടെയും സർവീസുകൾ വേഗത്തിൽ തിരിച്ചു കൊണ്ടുവരണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് നൽകിയ നിവേദനത്തിൽ എം.ഡി.എഫ്. ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിലേക്ക് കൂടുതൽ സർവീസ് വേണമെന്നും, കരിപ്പൂർ - ഡൽഹി നേരിട്ടുള്ള സർവ്വീസും, കുവൈത്ത്, ഖത്തർ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ സൃഷ്ടിക്കണമെന്നും മന്ത്രിയുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു.
കരിപ്പൂർ വിമാനത്താവളത്തിലെ പ്രധാനപ്പെട്ട ചില സർവ്വീസുകൾ സ്വകാര്യ വൽക്കരിക്കുമെന്ന കേന്ദ്ര ഗവൺമെന്റിന്റെ പ്രഖ്യാപനം ഉടനെ പ്രാബല്യത്തിലാക്കണമെന്നും എം.ഡി.എഫ് ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു. കേരള സംസ്ഥാന സർക്കാർ അട്ടിമറിച്ച നിലമ്പൂർ - നഞ്ചൻങ്കോട് റയിൽപ്പാത, എയിംസ് ആശുപത്രി തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം.ബഷീർ, കരിപ്പൂർ വിമാനത്താവള ഡയരക്ടർ കെ. ശ്രീനിവാസ റാവു, സീനിയർ വൈസ് പ്രസിഡന്റ് കെ.സെയ്ഫുദിൻ, ചീഫ് കോർഡിനേറ്റർ ടി.പി.എം.ഹാഷിറാലി, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ഓർഗനൈസിങ്ങ് സെക്രട്ടറി ഷൈക്ക് ഷാഹിദ്, ട്രഷറർ വി.പി സന്തോഷ് കായക്കൊടി, വി.അരുൺകുമാർ, ശാഫി ചേലാമ്പ്ര, തുടങ്ങിയവർ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ സംബന്ധിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചുവരാനും തന്മൂലം ഹജ്ജ് സർവീസ് പുന:സ്ഥാപിക്കാനും ഇടപെടൽ നടത്തിയ കേന്ദ്ര മന്ത്രി വി.മുരളീധരന് എം.ഡി.എഫ് സംഘം നന്ദി അറിയിച്ചു


