കേന്ദ്ര മോേട്ടാർ വാഹന നിയമത്തിൽ ഏഴ് കുറ്റങ്ങൾക്കുള്ള പിഴകൾ സംസ്ഥാനം കുറക്കും. ഇത് എത്രയെന്ന് ഗതാഗത സെക്രട്ടറിയും ഗതാഗത കമീഷണറും യോഗം ചേർന്ന് നിശ്ചയിച്ച് നിയമവകുപ്പിന് കൈമാറും. പരിശോധനക്ക് ശേഷം നിയമമന്ത്രിയുടെ അംഗീകാരത്തോടെ സമർപ്പിക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി രണ്ട് ദിവസത്തിനകം പുനർവിജ്ഞാപനം. പുറപ്പെടുവിക്കും. എന്നാൽ, സീറ്റ്ബെൽറ്റ്, ഹെൽമറ്റ് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലെ പിഴക്കാര്യത്തിൽ യോഗത്തിനും നിസ്സഹായതയായിരുന്നു.
കൃത്യമായി പറഞ്ഞ പിഴകളിൽ ഇളവിന് സാധ്യതയുണ്ടോ എന്നതും പരിശോധിക്കും. 2005ലെ ജസ്റ്റിസ് അരിജിത് പാസായത്തിെൻറ സുപ്രീംകോടതി വിധി അടിസ്ഥാനത്തിൽ ഇതിന് സാധ്യതയുണ്ടെന്നാണ് നിയമവകുപ്പ് നിലപാട്. അതേസമയം, പാർലമെൻറ് പാസാക്കിയതിൽ സംസ്ഥാനങ്ങൾക്ക് ഇളവ് വരുത്താൻ കഴിയില്ലെന്ന വാദവും ഉയർന്നു. ഇതോടെയാണ് വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ഇത് കൂടി ഉൾക്കൊള്ളുന്ന നിയമവകുപ്പിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പുനർവിജ്ഞാപനമിറക്കുക. കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്ന സെപ്റ്റംബർ ഒന്നിന്, പുതുക്കിയ പിഴ തന്നെ ചുമത്താൻ സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഇതിൽ ഭേദഗതി വരുന്ന സാഹചര്യത്തിലാണ് പുനർവിജ്ഞാപനത്തിലേക്ക് നീങ്ങുന്നത്.
അതുവരെ പരിശോധനയിൽ പിടികൂടുന്ന കുറ്റങ്ങൾക്ക് ചെക്ക് മെമ്മോ നൽകി കോടതിയിലേക്ക് അയക്കും. അതേസമയം, റോഡിൽതന്നെ പിഴയടക്കാൻ തയാറാകുന്നവരെ അനുവദിക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേരും റോഡിൽതന്നെ പിഴയടക്കാനാണ് താൽപര്യം കാണിച്ചതെന്ന് യോഗത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിശോധിക്കാൻ കേന്ദ്രത്തെ വീണ്ടും സമീപിക്കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടും.
ഇളവിന് പരിഗണിക്കുന്ന ഗതാഗത കുറ്റങ്ങൾ
- ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം
- ട്രാഫിക് അധികാരികളുടെ നിർദേശങ്ങൾ പാലിക്കാതിരിക്കൽ
- തെറ്റായ രേഖ
- ലൈസൻസില്ലാത്ത കണ്ടക്ടർ േജാലി
- മാനസികവും ശാരീരികവുമായി ബുദ്ധിമുട്ടുണ്ടായിരിക്കെ അപകടകരമായി വാഹനമോടിക്കൽ
- റോഡ് സുരക്ഷ മാനദണ്ഡങ്ങളുടെ ലംഘനം, ശബ്ദം, വായു മലിനീകരണം
- നിയമത്തിലും ചട്ടത്തിലും വ്യവസ്ഥ ചെയ്യാത്ത ഗതാഗത കുറ്റങ്ങൾ (ഉദാ. പുക സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾ)


