നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
സിംഗിള്‍ ബെഞ്ച് ജഡ്ജി വി.ജി.അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കോടതിയും പ്രോസിക്യൂഷനും ഒരുമിച്ച് പോകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നും നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അക്രമണത്തിനിരയായ നടിയും സര്‍ക്കാരും ഉന്നയിച്ചത്. പ്രതിഭാഗം കോടതി മുറിയില്‍വെച്ച് മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്നും പരസ്യമായി താന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രതിഭാഗത്തെ 20-ഓളം അഭിഭാഷകര്‍ കോടതിമുറിയില്‍ വെച്ച് മാനസികമായി തേജോവധം ചെയ്യുന്നുവെന്നാണ് നടി പരാതി നല്‍കിയത്. പ്രധാനപ്പെട്ട പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആരോപണവും ഹര്‍ജിയിലുണ്ടായിരുന്നു.
നടിയുടെ പരാതി പിന്തുണച്ച സര്‍ക്കാരും കേസില്‍ രഹസ്യവിചാരണയെന്ന നിര്‍ദേശം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !