ശാസ്താംകോട്ട: നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായി ഭര്‍ത്താവ് കിരണ്‍ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന കിരണിനെ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (താത്കാലികം) ഹാജരാക്കിയത്. തുടര്‍ന്ന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ട് മജിസ്‌ട്രേറ്റ് എസ് ഹാഷിം ഉത്തരവിട്ടു. ജൂണ്‍ 30-ന് വൈകിട്ട് തിരികെ ഹാജരാക്കണം.
ശാസ്താംകോട്ട ഡിവൈ എസ് പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഓഫിസില്‍ കൊണ്ടുവന്ന് കിരണിനെ ചോദ്യംചെയ്തു. വൈകിട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാര്‍ഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍പോയി മടങ്ങുമ്ബോള്‍ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയും വഴക്കായി. കിരണ്‍ മര്‍ദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി പൊലീസ് തെളിവെടുത്തത്.
ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തില്‍ എത്തിച്ച് തെളിവെടുപ്പുനടത്തും. കിരണിന്റെ സാന്നിധ്യത്തില്‍ സഹോദരിയെയും സഹോദരീഭര്‍ത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യും.
വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !