ന്യൂഡൽഹി: VLC Media Player Ban: ജനപ്രിയ വീഡിയോ പ്ലേയറായ വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലേയറാണ് വിഎൽസി. ഏതാണ്ട് രണ്ടുമാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിനെക്കുറിച്ച് കമ്പനിയോ കേന്ദ്രസർക്കാരോ ഒരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലേയർ എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്ലേയർ രാജ്യത്ത് നിരോധിച്ചതിന് കാരണം ഇതാണെന്നാണ് റിപ്പോർട്ടുകൾ. ദീർഘകാല സൈബർ ആക്രമണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലേയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.
ഇതൊരു സോഫ്റ്റ് നിരോധനമാണെന്നും അതാകാം കൂടുതൽ വിശദാംശങ്ങൾ കമ്പനിയോ സർക്കാരോ പുറത്തുവിടാത്തതെന്നുമാണ് കണക്കുകൂട്ടൽ. ട്വിറ്ററിലെ ചില ഉപയോക്താക്കൾ ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമിന് നിയന്ത്രണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കളിൽ ഒരാളായ ഗഗൻദീപ് സപ്ര എന്ന ഉപയോക്താവ് വിഎൽസി വെബ്‌സൈറ്റിന്റെ നിലവിലെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജിയോ, വിഐ, എസിടി ഫൈബര്‍നെറ്റ് എന്നീ പ്രമുഖ കമ്പനികൾ വിഎൽസി മീഡിയ പ്ലേയർ നിരോധിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്ക് മുൻപ് പബ്ജി, ടിക്ടോക്ക്, കാംസ്‌കാനര്‍ ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരുന്നു. നിരോധനം ചൈന നിര്‍മ്മിത ആപ്പുകള്‍ക്കാണ് ഏര്‍പ്പെടുത്തിയത്.
Content Highlights: വിഎൽസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം | VLC media player banned in India
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !