മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര പ്രേമികളും വിടചൊല്ലി.
മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് നീങ്ങി. പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
തുടര്‍ച്ചയായി സൂപ്പര്‍ മെഗാ ഹിറ്റുകള്‍ എങ്ങനെയൊരുക്കാമെന്ന് മലയാള സിനിമയെ പരിചയപ്പെടുത്തിയ 'ഗോഡ്ഫാദര്‍' ആയിരുന്നു സിദ്ദിഖ്. 68-ാമത്തെ വയസില്‍ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം യാത്രപറഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്കെത്തി. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട് നടനും സംവിധായകനുമായ ലാല്‍ വിങ്ങിപ്പൊട്ടി. മമ്മൂട്ടി, സായികുമാര്‍, ജഗദീഷ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി താരങ്ങളും സംവിധായകരുമടക്കം സിനിമാ മേഖല ഒന്നാകെ യാത്രാമൊഴി ചൊല്ലി.
പുല്ലേപ്പടിയിലെ വീട്ടില്‍ നിന്ന് കൊച്ചിന്‍ കലഭവനിലൂടെ സിനിമയിലെത്തിയ സിദ്ധിഖിനെ നഗരപൗരാവലിയും ചലച്ചിത്രപ്രേമികളും അവസാനമായി ഒരുനോക്കുകണ്ടു. പതിനൊന്നരയോടെ മൃതദേഹം പളളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ചലച്ചിത്ര പ്രവര്‍ത്തകരും നാട്ടുകാരും അവിടെയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. നാലരയോടെയാണ് ശേഷമാണ് മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദിലേക്ക് കൊണ്ടുവന്നത്, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി. പിന്നാലെ ഖബറിസ്ഥാനില്‍ സംസ്‌കാരം. മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന ഹിറ്റ്മേക്കര്‍ ഓര്‍മ്മകളുടെ വെളളിത്തിരയില്‍ ഇനി ജ്വലിക്കും.
Content Highlights: The hit maker now has a burning memory: Saying goodbye to Siddique's hometown
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !