കോട്ടയം മെഡിക്കൽ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.
രണ്ടു സ്ത്രീകളും അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമാണ് കെട്ടിടം തകര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടായ ഉടന്‍ തന്നെ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊളിഞ്ഞു വീണതിന് സമീപത്തുള്ള ഭാഗത്ത് രോഗികളുടെ പായയും പാത്രങ്ങളും കിടക്കകളുമെല്ലാം ചിതറിക്കിടക്കുന്നത് കാണാം. ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്നഭാഗമാണ് ഇടിഞ്ഞതെന്ന് സൂപ്രണ്ടും പറഞ്ഞു.
Content Summary: Minister Veena George says a closed building collapsed, two people were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !