തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോ അതിലധികമോ ആകാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാജോർജ്. നിയമസഭയിൽ കോവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച കെ.ബാബുവിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. കടകളിലേതടക്കം ഇപ്പോഴത്തെ നിയന്ത്രണങ്ങൾ പിന്‍വലിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസുകളാണ് കേരളത്തിൽ 90 ശതമാനവുമെന്ന് മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തിൽനിന്ന് പൂർണമായും മോചനം നേടിയിട്ടില്ല. മൂന്നാം തരംഗ ആശങ്കയുമുണ്ട്. വാക്സിനേഷൻ പൂർത്തിയാകുന്നതിനുമുൻപ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി ഗുരുതരമാകും. അത് തടയാനുള്ള നിയന്ത്രണങ്ങളാണ് സർക്കാർ ആലോചിക്കുന്നതും നടപ്പിലാക്കുന്നതും.
പകർച്ച വ്യാധികളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിവേണം ഇളവ് നൽകാനെന്നാണ് സർക്കാർ നിലപാട്. പെട്ടെന്നു പൂർണമായ ഇളവ് കൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താൽ നൽകേണ്ടിവരുന്നത് ജനങ്ങളുടെ ജീവനായിരിക്കും. സുപ്രീംകോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
മദ്യം വാങ്ങാൻ വാക്സിൻ ആദ്യഡോസ് സർട്ടിഫിക്കറ്റ് വേണ്ടെന്നും കടകളിൽ പോകാൻ സർട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥയാണെന്നും കെ.ബാബു പറഞ്ഞു. കടകളിൽപോകാൻ സർട്ടിഫിക്കറ്റ് അഭികാമ്യമെന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ ചീഫ് സെക്രട്ടറി അത് നിർബന്ധമാക്കി. മന്ത്രിപറയുന്നതോ ചീഫ് സെക്രട്ടറി പറയുന്നതോ ഏതു വിശ്വസിക്കുമെന്നും കെ.ബാബു ചോദിച്ചു.
സർക്കാർ ജനങ്ങളെ കളിയാക്കുയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇപ്പോഴത്തേത് കൂടുതൽ നിയന്ത്രണങ്ങളാണ്. ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സ്ഥിതി. 57.86% പേർക്കു കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർടിപിസിആർ എടുക്കണം. പുറത്തിറങ്ങാൻ കഴിയാതെ ആളുകൾ എങ്ങനെ സാധനം വാങ്ങിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !