കാഞ്ഞങ്ങാട്: 'ന്നാ താൻ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധ നേടിയ അഡ്വ.സി.ഷുക്കൂറിന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഭീഷണി വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ലക്ഷ്മി നഗർ ഹാജി റോഡിലുള്ള വീടിന് മുന്നിൽ രണ്ട് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇസ്ലാമിക നിയമപ്രകാരം പിതാവിന്റെ മരണാനന്തരം സ്വത്ത് മുഴുവനായും പെൺമക്കൾക്ക് കിട്ടാത്ത സാഹചര്യം മറികടക്കാൻ ഷുക്കൂറും ഭാര്യയും മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടറുമായ ഷീന ഷുക്കൂറും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായതോടെയാണ് ഭീഷണികളെത്തിയത്.
വനിതാ ദിനത്തിലാണ് അഡ്വ സി.ഷുക്കൂറും ഷീന ഷുക്കൂറും ഹോസ്ദുർഗ് സബ് രജിസ്ട്രാർ മുമ്പാകെ വിവാഹം രജിസ്റ്റർ ചെയ്തത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബുധനാഴ്ച മുതൽ തന്നെ അദ്ദേഹത്തെ നിശിതമായി വിമർശിച്ച് പോസ്റ്റുകൾ വന്നിരുന്നു. തലയെടുക്കുമെന്നും വീട് തകർക്കുമെന്നുമടമക്കമാണ് ഭീഷണി. ഷുക്കൂർ രണ്ടുതവണ യാദൃച്ഛികമാണെങ്കിലും റോഡപകടത്തിൽ പെട്ടിട്ടുണ്ട് . ഒരപകടം ഇനി ഉണ്ടായാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം പറയുന്നു.
അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും രണ്ടു പൊലീസുകാർ രാപ്പകൽ തന്റെ വീടിന് കാവൽ നിൽക്കുന്നതിൽ മാനസിക പ്രയാസമുണ്ടെന്നും ഷുക്കൂർ പറയുന്നു.
ഷുക്കൂർ വക്കീലിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് അടക്കമുള്ള സംഘടനകൾ പ്രതിഷേധിച്ചിട്ടുണ്ട്. ഇസ്ലാമിലെ അനന്തരാവകാശ നിയമം പിതാവിന്റെ മരണശേഷം മാത്രമാണ് ബാധകമെന്നും ജീവിത കാലത്ത് സമ്പാദ്യം മുഴുവൻ പെൺമക്കൾക്ക് വീതിച്ചു നൽകാൻ മതം തടസമല്ലെന്നിരിക്കേ, ഇസ്ലാമിക നിയമം മറികടക്കാൻ രജിസ്റ്റർ വിവാഹം എന്ന സാഹസത്തിന്റെ ആവശ്യമില്ലെന്നും കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് കഴിഞ്ഞ ദിവസം ഇറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Police protection for Shukur's lawyer and his family, whose life was threatened by his 'second marriage'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !